August 15, 2015

എസ്എംഎസ് തീവെട്ടിക്കൊള്ള; നഷ്ടക്കച്ചവടം കല്ലുവച്ചനുണ

എസ്എംഎസ് തീവെട്ടിക്കൊള്ള; നഷ്ടക്കച്ചവടം കല്ലുവച്ചനുണ

സെബിൻ ഏബ്രഹാം ജേക്കബ്

ഓപ്പൺ ഇന്റർനെറ്റും ന്യൂട്രാലിറ്റിയും: തർക്കങ്ങളുടെ പിന്നാമ്പുറം എന്ന ലേഖനത്തിന്റെ രണ്ടാംഭാഗം

തങ്ങളുടെ ശൃംഖലയ്ക്കു മേലെ "Free Riding" നടത്തുന്ന "Over the Top (OTT) Services" തങ്ങൾക്കു് ടെർമിനേഷൻ ചാർജ്ജ് നൽകണം എന്നാണു് ഇപ്പോൾ ടി.എസ്.പികൾ ആവശ്യപ്പെടുന്നതു്. ഉദ്ധരണിയിലിട്ട ഈ പദപ്രയോഗങ്ങൾ തന്നെ അവരുടെ വാദത്തിലെ പക്ഷപാതത്തിനു് (bias) തെളിവാണു്. ഈ OTT എന്നു പറയുന്നതു തന്നെയാണു് ഒരർത്ഥത്തിൽ ഇന്റർനെറ്റ്. അഥവാ അവയൊന്നുമില്ലെങ്കിൽ ഇന്റർനെറ്റ് അപൂർണ്ണമാണു്. അവയടങ്ങുന്ന ഇന്റർനെറ്റ് ആക്സസ് ചെയ്യാനാണു് ഉപഭോക്താവു് വാടക അടയ്ക്കുന്നതു്. അതിനു പുറമേയാണു്, ഈ സേവനദാതാക്കളും പണം കൊടുക്കണം എന്നു് ടി.എസ്.പികൾ ആവശ്യപ്പെടുന്നതു്. ഇതിനായി ഇവർ ഉന്നയിക്കുന്ന വാദം എസ്എംഎസ് വരുമാനത്തിലും മൂല്യവർദ്ധിതസേവനങ്ങളിലൂടെ ലഭിച്ചിരുന്ന വരുമാനത്തിലും തങ്ങൾക്കു് കാര്യമായ ഇടിവുണ്ടെന്നും, OTT സേവനങ്ങൾ മൂലമാണു് ഈ ഇടിവു സംഭവിച്ചതെന്നും അതുകൊണ്ടു് അവർ അതിന്റെ ഭാരം വഹിക്കണം എന്നുമാണു്. ഈ വാദം തെറ്റിദ്ധാരണാജനകമാണു്. കണക്കുകൾ പരിശോധിച്ചാൽ ഓരോ വർഷവും മൊബൈൽ സർവ്വീസുകളുടെ വരുമാനം കൂടി വരുന്നതേയുള്ളൂ. അതേ സമയം എസ്എംഎസ് / വാസ് വരുമാനം ആനുപാതികമായി കുറഞ്ഞു എന്നതു വസ്തുതയുമാണു്. ഇതു് എങ്ങനെയെന്നു നോക്കാം. മൊബൈൽ ശൃംഖലയിലൂടെയുള്ള ഡേറ്റ ട്രാൻസ്ഫറിനു് ഓരോ എംബി ഡേറ്റയ്ക്കും 25 പൈസ വീതവും ഓരോ എംബി വോയിസിനും 85 പൈസ വീതവും ഓരോ എംബി എസ്.എം.എസ് സന്ദേശങ്ങൾക്കും 1125 രൂപ വീതവും ടി.എസ്.പികൾ ശരാശരി വരുമാനം ഉണ്ടാക്കുന്നുണ്ടു് എന്നു് ട്രായിയുടെ കൺസൽട്ടേറ്റഷൻ പേപ്പറിൽ തന്നെ പറയുന്നു. (TRAI CP 2.37, 2.38)

>ഇന്റർനെറ്റ് ഉപയോഗിക്കാൻ പണം അടച്ച ഉപയോക്താവിനു് അതിലെ വിവിധ സേവനങ്ങൾ ലഭിക്കണമെങ്കിൽ കൂടുതൽ പണം അടയ്ക്കുകയോ സേവനദാതാക്കൾ സബ്സിഡൈസ് ചെയ്യുകയോ വേണമെന്ന വാദം എന്തു കാണണം എന്ന ഉപയോക്താവിന്റെ സ്വാതന്ത്ര്യത്തെ തന്നെയാണു് പിടിച്ചുലയ്ക്കുന്നതു്.

ഡേറ്റ പ്ലാനുകൾക്കായുള്ള നിരവധി പരസ്യങ്ങളാണു നാം അനുദിനം ടെലിവിഷനിൽ കാണുന്നതു്. ഇതിൽ നിന്നു് തന്നെ മനസ്സിലാക്കാവുന്ന വസ്തുത ഡേറ്റയിൽ നിന്നു് കംഫർട്ടബിൾ ആയ ലാഭം ടി.എസ്.പികൾ ഉണ്ടാക്കുന്നുണ്ടു് എന്നതാണു്. അതുമായി താരതമ്യം ചെയ്യുമ്പോൾ വോയിസ് കോളിനു് ഈടാക്കുന്ന വില അധികമാണെന്നു് അനുമാനിക്കാം. എന്നാൽ എസ്എംഎസിലേക്കു വരുമ്പോൾ അതു് തീവെട്ടിക്കൊള്ളയാകുന്നു. യാതൊരു ന്യായീകരണവുമില്ലാത്ത തരത്തിലുള്ള ആകാശംമുട്ടുന്ന നിരക്കാണു് എസ്.എം.എസിനായി അവർ ഈടാക്കിക്കൊണ്ടിരിക്കുന്നതു്. സ്വാഭാവികമായും മെസേജിങ്ങിനു് മറ്റ് ഓപ്ഷനുകൾ ഉള്ളപ്പോൾ ഉപഭോക്താക്കൾ അവ ഉപയോഗിക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. നിലത്തിറങ്ങിനിൽക്കുന്ന ഒരു പ്രൈസിങ് എസ്എംഎസിന്റെ കാര്യത്തിൽ ഏർപ്പെടുത്തിയിട്ടുവേണം വരുമാനനഷ്ടത്തെ കുറിച്ച് ടി.എസ്.പികൾ വലിയവായിൽ വർത്തമാനം പറയാൻ. പെട്രോളിയം കമ്പനികൾ പറയുന്നതുപോലെയുള്ള perceived loss മാത്രമാണു് എസ്എംഎസിന്റെ കാര്യത്തിൽ അവർ ഉന്നയിക്കുന്നതു്. അതായതു് സാങ്കേതികവിദ്യ വളർന്നില്ലായിരുന്നെങ്കിൽ തങ്ങൾക്കു് ഇപ്പോഴും അത്രയും ഉയർന്ന നിരക്കിൽ മെസേജിങ്ങിനു പണം പിടുങ്ങാമായിരുന്നു എന്നും എന്നാൽ OTTകൾ ആ സാധ്യത അടച്ചതുകൊണ്ടു് തങ്ങൾക്കു് പ്രതീക്ഷിത ലാഭം കിട്ടുന്നില്ല എന്നുമാണു് - വരുമാനമേ ലഭിക്കുന്നില്ല എന്നല്ല - ടി.എസ്.പികൾ കേഴുന്നതു്. ആ വകയിലുണ്ടായിരുന്ന വരുമാനത്തിനു് നേരിയ തോതിൽ ഇടിവു സംഭവിച്ചപ്പോൾ അപ്പുറത്തു് ഡേറ്റയിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം മാത്രം 100% ആണു് വർദ്ധിച്ചതു്. (TRAI CP 2.36) ഇതാവട്ടെ, തുടർന്നുള്ള വർഷങ്ങളിലും കാര്യമായി തന്നെ വർദ്ധിക്കും എന്നതുറപ്പാണു്. മൂല്യവർദ്ധിത സേവനങ്ങൾ എന്ന പേരിൽ ടി.എസ്.പികൾ നൽകിയിരുന്നതു പലതും obsolete ആയിപ്പോയി എന്നതു വസ്തുതയാണു്. മൊബൈൽ ഫോണിന്റെ വരവോടെ പേജർ എന്ന സാങ്കേതികവിദ്യ തന്നെ നിന്നുപോയപ്പോൾ പേജർ കമ്പനികൾക്കു് മൊബൈൽ കമ്പനികൾ നഷ്ടപരിഹാരം കൊടുക്കണം എന്ന വാദം എവിടെയും കേട്ടിരുന്നില്ല. അതേപോലെ ഒരു വാദമാണു്, വാസിന്റെ കാര്യത്തിൽ അവർ മുന്നോട്ടുവയ്ക്കുന്നതു്.

ഉൾനാടുകളിൽ പോലും ഇന്റർനെറ്റ് എത്തിക്കുക എന്ന ഗവൺമെന്റിന്റെ ആഗ്രഹം സഫലീകരിക്കാൻ തങ്ങൾക്കു് വർദ്ധിച്ച തോതിൽ മൂലധനനിക്ഷേപം നടത്തേണ്ടിവരുമെന്നും സ്പെക്ട്രം ലൈസൻസ് വാങ്ങാൻ അതിഭീമമായ തുക ചെലവഴിച്ചതിനാൽ ഈ മേഖലയിൽ മുടക്കാൻ പണമില്ലെന്നുമാണു് കമ്പനികളുടെ വാദം. ഈ വാദവും കഴമ്പില്ലാത്തതാണു്. ഇന്ത്യയിൽ സ്വകാര്യമേഖലയിലെ ഏറ്റവും വലിയ മൊബൈൽ സേവനദാതാവായ ഭാരതി എയർടെൽ ആഫ്രിക്കയിലും മറ്റും കോടികളുടെ നിക്ഷേപമാണു് അടുത്തകാലത്തു നടത്തിയതു്. ഇതിനായി ഇന്ത്യൻ പൊതുമേഖലാ ബാങ്കുകളിൽ നിന്നടക്കം വൻതുക വായ്പ എടുത്തിരുന്നു. ഈ സേവനത്തിലൂടെ ലഭ്യമാകുന്ന റിട്ടേൺ വളരെ ഉയർന്നതാണു് എന്നതുകൊണ്ടാവുമല്ലോ കൈയും കണക്കുമില്ലാതെ വായ്പ എടുക്കാനും ലോകമെങ്ങും നിക്ഷേപം നടത്താനും ഈ കമ്പനികൾ തയ്യാറാവുന്നതു്. ഇന്ത്യൻ വിപണിയിൽ നിന്നു ലഭ്യമായ ലാഭം കൂടി ചേർത്താണു് ഇവർ വിദേശങ്ങളിൽ മുതൽ മുടക്കുന്നതു് എന്നതും ശ്രദ്ധേയം. ഇതിനായി സ്വീകരിച്ച വായ്പ നിലനിൽക്കേയാണു് സ്പെക്ട്രം ലേലത്തിൽ പിടിക്കാൻ വീണ്ടും ഇവർ ബാങ്കുകളെ സമീപിച്ചതു്. സ്വാഭാവികമായും ബാങ്കുകൾ വായ്പയുടെ പലിശനിരക്കു് ഉയർത്തി. കമ്പനിയുടെ ക്രയവിക്രയശേഷിയുമായി തട്ടിച്ചുനോക്കി, ക്രെഡിറ്റ് വർദ്ധിക്കുമ്പോൾ പലിശ ഉയർത്തുക എന്നതു് നഷ്ടം ഒഴിവാക്കാൻ ബാങ്കുൾ എടുക്കുന്ന സ്വാഭാവികനടപടിയാണു്. ഇത്രയും വലിയ തുക സ്പെക്ട്രത്തിനു ചെലവഴിക്കണമെന്നു് ഉപഭോക്താക്കൾ ആരും മൊബൈൽ കമ്പനികളോടു് ആവശ്യപ്പെട്ടിരുന്നില്ല. പരസ്പരധാരണയില്ലാതെ ഉയർന്ന നിരക്കിൽ സ്പെക്ട്രം ലേലംകൊണ്ട ശേഷം അതിന്റെ നഷ്ടം ജനങ്ങൾ നികത്തിത്തരണമെന്നു് പറയുന്നതു് അംഗീകരിച്ചുകൊടുക്കേണ്ട കാര്യമല്ല. ഏതു കമ്പനിയുടെയും ബിസിനസ് മോഡൽ കണ്ടെത്തേണ്ടതു് അവർ തന്നെയാണു്. അവർക്കു് ലാഭമുണ്ടാക്കിക്കൊടുക്കുക ജനത്തിന്റെ ബാധ്യതയല്ല. നിലവിലെ സാഹചര്യം അപഗ്രഥിച്ചുവേണം പണം മുടക്കാൻ. അതല്ലാതെ പണം മുടക്കിയതിനു ശേഷം തങ്ങളുടെ പണം തിരിച്ചുപിടിക്കാൻ നിയമം മാറ്റണം എന്നാവശ്യപ്പെടുകയല്ല, ചെയ്യേണ്ടതു്.

ഡോളർ - രൂപ വിനിമയ നിരക്കിൽ വന്ന വ്യത്യാസവും വിദേശങ്ങളിൽ നടത്തിയ നിക്ഷേപവുമാണു്, അല്ലാതെ കേവലം ഇൻഫ്രാസ്ട്രക്ചർ വികസനമല്ല, കമ്പനികളുടെ കടം വർദ്ധിപ്പിച്ച ഘടകം. എന്നുകരുതി, കടന്നുകയറാൻ പ്രയാസമുള്ള കടമ്പയാണിതു് എന്നു ധരിക്കേണ്ടതില്ല. മോർഗൻ സ്റ്റാൻലിയുടെ സമീപകാല റിപ്പോർട്ട് പ്രകാരം ഭാരതിയുടെ നെറ്റ് ഡെബ്റ്റ് 2015 സാമ്പത്തികവർഷം അവസാനത്തോടെ 40,480 കോടി രൂപയായി കുറയും എന്നു കണക്കാക്കിയിരിക്കുന്നു. ഐഡിയ സെല്ലുലാറിന്റെ നെറ്റ് ഡെബ്റ്റ് 9917 കോടി രൂപയായും റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റേതു് 32,840 കോടി രൂപയായും കുറയും എന്നും ഇതേ റിപ്പോർട്ട് കണക്കാക്കുന്നു.

നഷ്ടം സംബന്ധിച്ച ഇവരുടെ പതംപറച്ചിലുകളുടെ കള്ളത്തരം പൊളിയാൻ ഇവരുടെ ഓരോ പാദത്തിലെയും ഫിനാൻഷ്യൽ റിപ്പോർട്ടുകൾ പരിശോധിച്ചാൽ മതിയാകും. മീഡിയനാമ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരമുള്ള എയർടെലിന്റെ ഏപ്രിൽ - ജൂൺ 2012 മുതൽ ജൂലായ് - സെപ്റ്റംബർ 2014 വരെയുള്ള വിവിധ പാദങ്ങളിലെ അവരുടെ വരുമാനവും ലാഭവും പരിശോധിക്കാം. 2012 ജൂണിൽ അവസാനിച്ച പാദത്തിൽ 12,657 കോടി രൂപയായിരുന്നു എയർടെലിന്റെ ഇന്ത്യയിലെ വരവ് (revenue). ഇതിൽ 1580 കോടി രൂപ വരുമാനം (Income) ലഭിച്ചു. 2014 സെപ്തംബറിൽ അവസാനിച്ച പാദത്തിൽ വരവു് 15,815 കോടിയായും വരുമാനം 2450 കോടി രൂപയായും വർദ്ധിച്ചു. ഇടയ്ക്കുള്ള പാദങ്ങളിലെ പെർഫോമൻസ് ചുവടെയുള്ള പട്ടികയിൽ കാണാം.

ക്രമമായ വരുമാനവർദ്ധനവാണു് എയർടെലിനു് ഇന്ത്യയിൽ ഉണ്ടായിട്ടുള്ളതു് എന്നു് ഇതിൽ നിന്നു വ്യക്തമാണു്. കഴിഞ്ഞ രണ്ടര വർഷംകൊണ്ടു് 140,000 കോടി രൂപ വരവും 16,000 കോടി രൂപ ലാഭവും നേടാൻ ഭാരതിക്കായി. 2015 മാർച്ചിൽ അവസാനിച്ച പാദത്തിൽ എയർടെലിന്റെ സഞ്ചിതലാഭം (net profit) 30.5% ഉയർന്നു് 1255 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേപാദത്തിൽ 962 കോടി രൂപയായിരുന്നു, ഇവരുടെ ലാഭം. 2013-14 സാമ്പത്തികവർഷത്തിലെ സഞ്ചിതലാഭം 2773 കോടി രൂപയായിരുന്നെങ്കിൽ 2014-15 സാമ്പത്തികവർഷത്തിൽ അതു് 86.9% കാളക്കുതിപ്പു നടത്തി [5183 കോടി രൂപയായി വർദ്ധിച്ചു.](http://trak.in/tags/business/2015/04/29/airtel-idea-revenue-growth-profits/)

എയർടെലിന്റെ തന്നെ മാനേജ്മെന്റ് പ്രസന്റേഷനിൽ നിന്നുള്ള ഈ കണക്കുകൾ കൂടി നോക്കുക. വോയിസ് സർവീസിൽ നിന്നും ഇതര മേഖലയിൽ നിന്നുമുള്ള വരുമാനം ക്രമമായി കുറഞ്ഞുവരുമ്പോൾ ഡേറ്റാ റെവന്യൂ കാര്യമായ തോതിൽ കൂടി വരുന്നതു് കാണാം. വിലകുറഞ്ഞ മൊബൈൽ ഹാൻഡ്സെറ്റുകളുടെ വരവും പുതിയ സാങ്കേതികവിദ്യയുടെ സഹായവും നിമിത്തം വരുന്ന അഞ്ചുവർഷത്തേക്കു് ഇന്ത്യയിൽ ഡേറ്റാ സെഗ്മെന്റിൽ അഭൂതപൂർവ്വമായ വളർച്ചയായിരിക്കും എന്നും ഇവരുടെ പ്രസന്റേഷനിൽ പറയുന്നു.

തീർന്നില്ല. TRAIയുടെ പാദാന്ത റിപ്പോർട്ടുകൾ ഉപയോഗിച്ചു് മീഡിയനാമ ക്രോഡീകരിച്ച പട്ടികയിൽ 2013 ജൂണിൽ അവസാനിച്ച പാദത്തിനും 2014 സെപ്തംബറിൽ അവസാനിച്ച പാദത്തിനും ഇടയിൽ ഓരോ ഉപയോക്താവിൽ നിന്നുമുള്ള വരുമാനത്തിൽ സംഭവിച്ചിരിക്കുന്ന മാറ്റങ്ങൾ പരിശോധിക്കുന്നതു് രസാവഹമാണു്. മൊബൈൽ കമ്പനികൾ തന്നെ ട്രായിക്കു നൽകിയ കണക്കുകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണു് ഈ റിപ്പോർട്ട്. കുത്തനെ ഇടിഞ്ഞു എന്നുപറയുന്ന എസ്എംഎസ് വരുമാനം എടുത്താൽ ഉപയോക്താക്കളിൽ ഒരാളിൽ നിന്നു ലഭിച്ചുകൊണ്ടിരുന്ന ശരാശരി വരുമാനത്തിൽ 24 പൈസയുടെ വീതം കുറവാണു് സംഭവിച്ചിട്ടുള്ളതു്. കോൾ വരുമാനത്തിൽ 3 രൂപ 18 പൈസ വീതവും നഷ്ടമുണ്ടായി. അതേ സമയം ഡേറ്റയിൽ നിന്നു മാത്രം 10 രൂപ 46 പൈസയുടെ വരുമാന നേട്ടമാണു് മൊബൈൽ കമ്പനികൾക്കു് ഓരോ ഉപഭോക്താക്കളിൽ നിന്നും ശരാശരി ഉണ്ടായതു്. ഈ കണക്കുകൾ ടാലി ചെയ്യുമ്പോൾ ARPU (average revenue per user)ൽ അഞ്ചുരൂപയുടെ നേട്ടമാണു് മൊബൈൽ കമ്പനികൾ സ്വന്തമാക്കിയതു്. അതായതു് ഡേറ്റ സർവീസുകൾ ടെലികോം കമ്പനികൾക്കു് നഷ്ടമല്ല, മറിച്ചു ലാഭമേ ഉണ്ടാക്കിയിട്ടുള്ളൂ.

വരിക്കാരുടെ എണ്ണം കൂടിയതിന്റെയും ഉയർന്ന കോൾ നിരക്കിന്റെയും വർദ്ധിച്ച ഡേറ്റ ഉപയോഗത്തിന്റെയും പിൻബലത്തിൽ വൊഡാഫോണും കഴിഞ്ഞ വർഷങ്ങളിൽ [റിക്കോർഡ് വരുമാനവുമായി കുതിക്കുകയാണു്.](http://www.business-standard.com/article/companies/vodafone-posts-1st-fy-profit-in-india-114052001237_1.html) സെപ്തംബർ 30നു് അവസാനിച്ച കഴിഞ്ഞ സാമ്പത്തികവർഷത്തിന്റെ ആദ്യ [അർദ്ധവാർഷിക റിപ്പോർട്ടുകൾ പ്രകാരം](http://www.business-standard.com/article/companies/vodafone-india-service-revenue-up-11-7-in-first-half-of-fy15-114111101083_1.html) സർവീസ് റെവന്യുവിൽ 11.7% വളർച്ചയോടെ 20,641.9 കോടി രൂപ സമാഹരിച്ച വൊഡാഫോൺ ഇതേ കാലയളവിൽ ഡേറ്റ റെവന്യൂവിൽ മാത്രം 65.5% കുതിപ്പു നടത്തി 2552 കോടിയുടെ വരുമാനനേട്ടമാണു സ്വന്തമാക്കിയതു്. ശ്രദ്ധേയമായ മറ്റൊരു കാര്യം, അവരുടെ ഒടുവിൽ പുറത്തിറങ്ങിയ ഫിനാൻഷ്യൽ റിപ്പോർട്ട് പ്രകാരം തൊട്ടു മുമ്പത്തെ പാദാന്ത റിസൽറ്റുകളെ അപേക്ഷിച്ച് ഓരോ മിനിറ്റ് വോയിസ് കോളിൽ നിന്നുമുള്ള ശരാശരി വരുമാനം 5.6% വർദ്ധിച്ച് 49.9 പൈസ ആയും ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം മുൻപാദത്തിലെ 200 രൂപയിൽ നിന്നു് നേരിയ തോതിൽ ഉയർന്നു് 202 രൂപയായും വർദ്ധിച്ചു എന്നതാണു്.

ഐഡിയയും സാമാന്യം നല്ല പെർഫോമൻസാണു് കാഴ്ച വയ്ക്കുന്നതു്. നികുതി അടവിനു ശേഷമുള്ള അവരുടെ ലാഭം പോയ സാമ്പത്തികവർഷത്തിൽ തൊട്ടുമുൻവർഷത്തെ അപേക്ഷിച്ച് 100% വളർച്ച രേഖപ്പെടുത്തി 1689.3 കോടി ആയി ഉയർന്നു. ഈ കാലയളവിലെ സഞ്ചിതവരുമാനം (total income) ഏതാണ്ട് 26,179 കോടി രൂപയാണു്. കഴിഞ്ഞ രണ്ടുവർഷമായി ഐഡിയ തങ്ങളുടെ ഓഹരിനിക്ഷേപകർക്കു് ലാഭവിഹിതം നൽകുന്നു എന്നതും എടുത്തുപറയേണ്ടതാണു്. ഡേറ്റയിൽ നിന്നുള്ള വരവിന്റെ ബലത്തിൽ അവരുടെ ARPUവും ഉയരുക തന്നെയാണു്.

2013ലെ ഒന്നാം പാദം മുതൽ 2015ലെ രണ്ടാംപാദം വരെയുള്ള കാലയളവിൽ ഐഡിയ സെല്ലുലാർ നെറ്റ് വർക്കിനു് മൂല്യവർദ്ധിത സേവനങ്ങളിൽ നിന്നും ഡേറ്റയിൽ നിന്നും ലഭിച്ച വരുമാനത്തിലെ വ്യത്യാസം മീഡിയനാമ പ്രസിദ്ധീകരിച്ച ചുവടെയുള്ള പട്ടികയിൽ കാണാം. ഈ കൊല്ലത്തെ രണ്ടു പാദങ്ങളുടെ റിപ്പോർട്ട് പ്രൊജക്റ്റഡ് ഫിഗറാണു്. യഥാർത്ഥ റിപ്പോർട്ട് പുറത്തുവരുമ്പോൾ ഇതിൽ നിന്നു നേരിയ തോതിലുള്ള വ്യത്യാസം ഉണ്ടാവാം. ഇതുപ്രകാരം 2013ലെ ആദ്യ പാദത്തിൽ മൂല്യവർദ്ധിത സേവനങ്ങളിൽ നിന്നു് ഐഡിയ 553.82 കോടി രൂപ നേടിയെങ്കിൽ അതിൽ നിന്നു് അൽപ്പം കുറഞ്ഞ 537.28 കോടി രൂപയുടെ വരവാണു് ഇക്കൊല്ലത്തെ രണ്ടാംപാദത്തിൽ പ്രതീക്ഷിക്കുന്നതു്. അതേ സമയം 2013ലെ ഒന്നാം പാദത്തിൽ 249.22 കോടി രൂപ മാത്രം ഡേറ്റയിൽ നിന്നു വരുമാനമുണ്ടാക്കിയ സ്ഥാനത്തു് ഇക്കൊല്ലം രണ്ടാംപാദത്തിൽ 1,059.42 കോടി രൂപ വരുമാനം ഉണ്ടാകുമെന്നാണു് കണക്കുകൾ.

കമ്പനികളുടെ വരുമാനത്തെ സംബന്ധിച്ച ഇന്റേണൽ പ്രൊജക്ഷൻസ് നോക്കിയാലും വിവിധ ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പുകൾ തയ്യാറാക്കിയ പ്രൊജക്ഷൻസ് നോക്കിയാലും ഒരു കാര്യം വ്യക്തമാണു്. വിവിധ മേഖലകളിൽ നിന്നുള്ള വരവിന്റെ തോതിൽ കാര്യമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാമെങ്കിലും - അതായത് വരുമാനത്തിന്റെ സിംഹഭാഗവും ഇനി ഡേറ്റയിൽ നിന്നാവും വരിക - ടോട്ടൽ റെവന്യൂ സാമാന്യം മികച്ച തോതിൽ വളരുന്നതു് തുടരുക തന്നെ ചെയ്യും. മോർഗൻ സ്റ്റാൻലിയുടെ റിസർച്ച് ടീം പുറത്തുവിട്ട കണക്കുപ്രകാരം ഡേറ്റ വോളിയത്തിൽ എടുത്തുപറയത്തക്ക വളർച്ചയാണു് വിവിധ സർവീസ് പ്രൊവൈഡർമാർക്കു് ഉണ്ടായിട്ടുള്ളതു്. സ്വയം സംസാരിക്കുന്ന ആ കണക്കുകൾ ചുവടെയുള്ള പട്ടികയിൽ കാണാം.

വയർലെസ്, വോയിസ്, നോൺ വോയിസ്, ഡേറ്റ, നോൺ ഡേറ്റ അദർ എന്നിങ്ങനെ അഞ്ചുവിഭാഗങ്ങളിൽ നിന്നായി ലഭിച്ച വരുമാനത്തിന്റെ പങ്ക് പ്രത്യേകമായി ഇതേ റിസർച്ച് ടീം പുറത്തുവിട്ടിട്ടുണ്ടു്. ആ പട്ടികയും കാണുക.


2014 സാമ്പത്തികവർഷത്തിൽ ഇന്ത്യൻ ടെലികോം ഇൻഡുസ്ട്രിയുടെ [വരവു് 10.1% കണ്ടാണു് വർദ്ധിച്ചതു്.](http://www.thehindubusinessline.com/features/smartbuy/tech-news/trai-data-show-turnaround-happening-in-telecom-sector/article6101702.ece) 2013ലെ 8.6% വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ ഇതു് നിസ്സാരകാര്യമല്ല. ഭാരതി 50 ബേസിസ് പോയിന്റ്സ് വർഷാവർഷ വളർച്ച രേഖപ്പെടുത്തിയപ്പോൾ വൊഡാഫോൺ 40 ബേസിസ് പോയിന്റ്സ് വളർച്ച കാട്ടി. 90 ബേസിസ് പോയിന്റ്സിന്റെ വളർച്ചയുമായി ഐഡിയയാണു പട്ടികയിൽ മുമ്പൻ. കഴിഞ്ഞ കൊല്ലത്തെ ബിഎൻപി പാരിബാസ് റിപ്പോർട്ട് അനുസരിച്ചു് മാർജിൻ കാര്യമായി ഉയരുന്നുണ്ട്. ഡേറ്റാ വളർച്ചയും കാര്യമായി നടക്കുന്നു. ഉയർന്ന നിരക്കിലുള്ള സ്പെക്ട്രം ലേലം ലാഭം കുറയ്ക്കുമെങ്കിലും ടെലികോം വ്യവസായത്തിന്റെ ആരോഗ്യം മെച്ചപ്പെടുക തന്നെയാണു്.

OTT സേവനദാതാക്കളുമായി വാണിജ്യ കരാറുകളിൽ ഏർപ്പെടാൻ തങ്ങളെ അനുവദിക്കണം എന്നു് ഏറെക്കുറെ എല്ലാ ടെലികോസും ആവശ്യപ്പെടുന്നുണ്ടു്. ഇൻഫ്രാസ്ട്രക്ചർ വളർച്ചയിൽ ഇവരും പങ്കാളിയാകണമെന്നു് ഉറപ്പിക്കാൻ ഇതല്ലാതെ വേറെ വഴിയില്ല എന്നാണു് ടെലികോസിന്റെ വാദം. എന്നാൽ ഈ OTT സർവീസുകളാണു്, ഡേറ്റ ട്രാഫിക് ഗണ്യമായി ഉയർത്തി ടെലികോസിന്റെ വരുമാനം വർദ്ധിപ്പിക്കുന്നതിൽ മുഖ്യഘടകമായി മാറുന്നതു് എന്നും അതുവഴി അവർ വ്യവസായത്തെയും സർക്കാരിന്റെ നികുതിവരുമാനത്തെയും പരോക്ഷമായി ബലപ്പെടുത്തുന്നു എന്നതും ഇവർ പുറത്തുപറയാൻ മടിക്കുന്നു. ഊബറും വാട്സ് ആപ്പും ഗൂഗിൾ മാപ്സും സ്നാപ് ഡീലും പോലെയുള്ള ആപ്പുകൾ ഇല്ലായിരുന്നെങ്കിൽ ഡേറ്റ വരുമാനം ഇത്രമാത്രം കൂടുമായിരുന്നോ എന്നു് ടെലികോസിനോടു് ആരും ചോദിക്കുന്നില്ല. സ്പെക്ട്രത്തിന്റെ കോസ്റ്റ് ഉയർന്നു നിൽക്കുന്നു എന്നതു വസ്തുതയായിരിക്കുമ്പോഴും ഇതു് നെറ്റ് ന്യൂട്രാലിറ്റി വിഷയവുമായി നേരിട്ടു ബന്ധമുള്ളതല്ല. ഇതു് ആളുകളെ ആശയക്കുഴപ്പത്തിലാക്കാനായി ഉയർത്തുന്ന വാദം മാത്രമാണു്. ഐ.എസ്.പിയാവാൻ സ്പെക്ട്രം നിർബന്ധമില്ല എന്നോർക്കുക.

ചുരുക്കത്തിൽ അത്യാഗ്രഹത്തിന്റെ പുറത്തു കെട്ടിപ്പൊക്കിയ വാദങ്ങളുമായാണു് ടി.എസ്.പികൾ ജനത്തിനെതിരെ യുദ്ധത്തിനിറങ്ങിയിരിക്കുന്നതു് എന്നുകാണാം. എന്നാൽ ഇതു് അവിടംകൊണ്ടും നിൽക്കുന്ന സംഗതിയല്ല. ടി.എസ്.പികളുടെ ഈ ആവശ്യം സർക്കാരിനെ സംബന്ധിച്ചു് ഉർവശീശാപം ഉപകാരമായി എന്നു പറഞ്ഞതുപോലെയാണു്. OTT സർവീസ് സംബന്ധിച്ച നിർവചനത്തിലെ അതാര്യതയാണു് ഭരണകൂടത്തിനു് കോളൊരുക്കുന്നതു്. ഗൂഗിൾ ഡോക്സ് പോലെയുള്ള ക്ലൗഡ് അധിഷ്ഠിത സേവനം റിയൽ ടൈം കമ്മ്യൂണിക്കേഷൻ അനുവദിക്കുന്നുണ്ടു് എന്നതിനാൽ അതു് എസ്.എം.എസ് സേവനത്തിനു തുല്യമാണു് എന്നു് വേണമെങ്കിൽ ഒരു ടി.എസ്.പിക്കു വാദിക്കാം. കമന്റുകൾ അനുവദിക്കുന്നതിനാൽ ബ്ലോഗുകളും എസ്എംഎസ് വരുമാനത്തിനെയാണു് പിടിച്ചുലയ്ക്കുന്നതു് എന്നു സമർത്ഥിക്കാം. പറഞ്ഞുവന്നാൽ വിവിധ കമ്പനികൾ സൗജന്യമായി നൽകുന്ന ബ്ലോഗിങ് സേവനം പോലും വേണമെന്നു വച്ചാൽ ഒ.ടി.ടിയാണെന്നു് സമർത്ഥിക്കാവുന്നതേയുള്ളൂ. ബ്ലോഗിങ് സേവനം നൽകണമെങ്കിൽ ബ്ലോഗ് സ്പോട്ടും വേർഡ് പ്രസും ഒക്കെ ഇന്ത്യയിലെ ടെലികോം ദാദാമാർക്കു് നോക്കുകൂലി നൽകണം എന്നുവന്നാൽ അതു തടസ്സപ്പെടുത്തുക ഫ്രീ സ്പീച്ചിനെ തന്നെയാണു്. ജനങ്ങൾ കൂടുതൽ കൂടുതലായി തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കാൻ ഇത്തരം സേവനങ്ങളെ ഉപയോഗപ്പെടുത്തുമ്പോൾ അതിൽ അസ്വാരസ്യം തോന്നുന്ന ഭരണകൂടത്തിനു് അവയെ നിയന്ത്രിക്കാൻ OTTയുടെ നിർവചനവും ഉപകരിക്കും.

സീറോ റേറ്റിങ് പ്ലാനുകൾ വരുമ്പോൾ സാമ്പത്തികമായി നല്ല നിലയിലുള്ള സർവീസുകൾക്കു് സുഗമമായി അതിൽ കടന്നുകയറാം എന്നു പറഞ്ഞിരുന്നല്ലോ. ഇതു് ഇന്റർനെറ്റ് അധിഷ്ഠിത സമ്പദ് വ്യവസ്ഥയിൽ ശക്തമായ മൊണോപ്പൊളൈസേഷൻ ഉണ്ടാവാൻ ഇടയാക്കും. ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയുടെ 72% കമ്പോളപങ്കാളിത്തം ഫേസ് ബുക്കിനു സ്വന്തമാണു്. ഡെസ്ക്ടോപ് സേർച്ചിന്റെ 66% ഗൂഗിൾ കൈയടക്കുന്നു. ഇമെയ്ൽ മാർക്കറ്റിന്റെ 70% ഗൂഗിൾ സേവനമായ ജിമെയ്ൽ കൈക്കലാക്കിക്കഴിഞ്ഞു. വെബ്ബിലൂടെയുള്ള പണവിനിമയത്തിന്റെ 72% നിയന്ത്രിക്കുന്നതു് പേപാൾ ആണു്. ഈ കമ്പനികൾക്കൊന്നും തന്നെ സീറോ റേറ്റിങ്ങിനുവേണ്ടി കാശുമുടക്കുന്നതിൽ ഒരു തടസ്സവും കാണില്ല. അതേസമയം പുതുതായി വരുന്ന ഒരു കമ്പനിക്കു് അതു സാധിക്കുകയുമില്ല. കോംസ്കോറിന്റെ പഠനം അനുസരിച്ചു് അന്താരാഷ്ട്ര തലത്തിൽ ഏറ്റവുമധികം പ്രതിമാസ യൂണിക് വിസിറ്റേഴ്സ് ഉള്ള സൈറ്റുകളുടെ പട്ടികയെടുത്താൽ അതിലെ ആദ്യ പത്തിൽ ആദ്യ ഏഴു സ്ഥാനങ്ങളും ഒൻപതാം സ്ഥാനവും യുഎസ് കമ്പനികൾക്കാണു്. എട്ട്, പത്ത് സ്ഥാനങ്ങളിൽ മാത്രമാണു് രണ്ടു ചൈനീസ് കമ്പനികൾ ഇടംപിടിച്ചിട്ടുള്ളതു്. ഇതു് നിലവിലുള്ള ഇന്റർനെറ്റ് ട്രാഫിക്കിനെ കുറിച്ചു് വ്യക്തമായ സൂചന നൽകുന്നു.

ദീർഘകാലാടിസ്ഥാനത്തിൽ സീറോ റേറ്റിങ് ഇന്റർനെറ്റിനു് ഗുണകരമാവില്ല എന്നതു് നാം കണ്ടു. ഇതൊക്കെ പറയുമ്പോഴും സീറോ റേറ്റിങ്ങിനോടു കാടടച്ചു "നോ" പറയുന്നതിൽ ഒരു വല്ലായ്കയുണ്ടു്. ഇന്റർനെറ്റ് അപ്രാപ്യമായ ഒരു വലിയ വിഭാഗത്തിനു് അവരുടെ ജീവിതത്തിലെ ആദ്യ ഇന്റർനെറ്റ് അനുഭവം പ്രദാനം ചെയ്യാൻ ഏതാനും സൈറ്റുകളും ആപ്പുകളും സബ്സിഡൈസ് ചെയ്യുന്നതിലൂടെ കഴിയും. ഇതു വേണ്ട എന്നു പറയുമ്പോൾ മറിച്ചു് ഇവർക്കുകൂടി ഓപ്പൺ ഇന്റർനെറ്റ് ലഭ്യമാക്കാൻ എന്താണു് ചെയ്യാനാവുക എന്നു പരിശോധിക്കണം. ഈ ലേഖനത്തിന്റെ തുടക്കത്തിൽ ന്യൂട്രാലിറ്റിയെ സംബന്ധിച്ചു പറഞ്ഞ കാര്യം പ്രസക്തമാകുന്നതു് ഇവിടെയാണു്. അതു് സാർവ്വലൗകികവും സാർവ്വകാലികവും ആയി പ്രയോഗിക്കാവുന്ന കാര്യമല്ല എന്നതാണു് പറഞ്ഞതു്. അതേക്കുറിച്ചു കൂടി വിശദീകരിക്കാം.

അറബിനാടുകളിൽ ഏതൊരു കമ്പ്യൂട്ടിങ് ഡിവൈസ് വാങ്ങിയാലും - അതു ലാപ്ടോപ് ആവട്ടെ, ടാബ് ലെറ്റ് ആവട്ടെ, മൊബൈൽ ഫോൺ ആവട്ടെ - അതിൽ അറബി ഭാഷ നിർബന്ധമായും ഉണ്ടായിരിക്കണം എന്നു നിബന്ധനയുണ്ടു്. അതുകൊണ്ടുതന്നെ അറബി മാത്രമറിയാവുന്നയാളുകൾക്കും ഈ ഡിവൈസുകൾ അനായാസമായി ഉപയോഗിക്കാനാവും. അതേ സമയം ഇന്ത്യൻ കോൺടെക്സ്റ്റിൽ ഇതു് നേരെ മറിച്ചാണു്. ഈ കഴിഞ്ഞ ദിവസങ്ങളിൽ പോലും മലയാളത്തിലെ പ്രമുഖ ചാനലുകളിൽ ചില സ്ക്രീൻ ഷോട്ടുകൾ പ്രദർശിപ്പിച്ചു കണ്ടതിൽ മലയാളത്തിലെ ചില്ലക്ഷരങ്ങളുടെ സ്ഥാനത്തു് ചതുരക്കട്ടകൾ സ്ഥാനം പിടിച്ചിരിക്കുന്നതു് ശ്രദ്ധയിൽപെട്ടിരുന്നു. അതായതു് കാലം ഇത്ര പുരോഗമിച്ചിട്ടും, തെറ്റില്ലാതെ മലയാളം യൂണിക്കോഡ് റെൻഡർ ചെയ്യാനും അച്ചടിക്കാനും ഒക്കെ കഴിയുന്ന നില വന്നിട്ടും പ്രമുഖമായ മാദ്ധ്യമസ്ഥാപനങ്ങളുടെ അകത്തളങ്ങളിലെ കമ്പ്യൂട്ടറുകളിൽ പോലും കൃത്യമായ മലയാളം പിന്തുണ ഉറപ്പാക്കാനായിട്ടില്ല. ഇതു് സെറ്റിങ്സിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ ചെയ്യാവുന്നതേയുള്ളൂ. അതിനായി ചിലപ്പോൾ ഇന്റർനെറ്റിൽ നിന്നും ചില ഫയലുകൾ ഡൗൺലോഡ് ചെയ്യേണ്ടിവന്നേക്കാം. ആവശ്യമായ ഫോണ്ട് സിസ്റ്റത്തിൽ സ്ഥാപിക്കുക, ആവശ്യമായ ഇൻപുട്ട് മെഥേഡുകൾ ഇൻസ്റ്റോൾ ചെയ്യുക, ശരിയായ റെൻഡറിങ് പിന്തുണ ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾ ഉപഭോക്താവു തന്നെ ചെയ്യേണ്ടിവരുന്നു. ആക്സസുമായി ബന്ധപ്പെട്ടുള്ള വളരെ പ്രധാനപ്പെട്ട ഇൻഫ്രാസ്ട്രക്ചർ ചേഞ്ചസ് ആണിവ. ഇത്തരം മാറ്റങ്ങൾ വരുത്തുന്നതിനു് ഇന്റർനെറ്റ് പ്രാപ്യമാവേണ്ടതുണ്ടു്. എന്നാൽ ഇതാവട്ടെ, ഒരിക്കൽ മാത്രം ചെയ്താൽ മതിയാവും താനും. ഇന്ത്യയിൽ വിൽക്കുന്ന കമ്പ്യൂട്ടറുകളിൽ ഇന്ത്യൻ ഭാഷാ പിന്തുണ നിർബന്ധമാക്കുന്ന വ്യവസ്ഥ ഇല്ലെന്നിരിക്കെ അവ ശരിപ്പെടുത്താനായി ചില സൈറ്റുകൾ ആക്സസ് ചെയ്യുന്നതിനു സീറോ റേറ്റിങ് ഏർപ്പെടുത്തിയാൽ അതിനെ എതിർക്കേണ്ടതുണ്ടോ? ഇല്ല എന്നുള്ളതാണു് എന്റെ സുചിന്തിതമായ അഭിപ്രായം. ഇഗവേണൻസ് ആണു് മറ്റൊരു മേഖല. സർക്കാരിന്റെ വിവിധ സേവനങ്ങൾ ഇപ്പോൾ ഇന്റർനെറ്റിലൂടെ പ്രാപ്യമാണു്. ചില സേവനങ്ങളാവട്ടെ, ഇന്റർനെറ്റ് വഴി മാത്രമേ പ്രാപ്യമാവൂ. ഉദാഹരണത്തിനു് പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന പരീക്ഷകൾക്കു് ഓൺലൈനായി മാത്രമേ അപേക്ഷിക്കാനാവൂ. കേരള സർക്കാരിന്റെ സേവന എന്ന സൗകര്യമുപയോഗിച്ചു് ഒരു വ്യക്തിക്കു് തങ്ങളുടെയോ കുടുംബാംഗങ്ങളുടെയോ ജനന സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ് തുടങ്ങിയവ ഓൺലൈനായി ആക്സസ് ചെയ്തു് പ്രിന്റ് ചെയ്യാനാവും. ഇതൊക്കെ ഉപയോഗിക്കണമെങ്കിൽ ഇന്റർനെറ്റ് നിർബന്ധമാണു്. ഇത്തരം സേവനങ്ങൾ സൗജന്യമായി നൽകാൻ ഏതെങ്കിലും ടി.എസ്.പി തയ്യാറായാൽ അതിനെ സ്വാഗതം ചെയ്യണം എന്നാണു് ലേഖകന്റെ നിലപാടു്.

(സ്വതന്ത്ര ഗവേഷകനും അഭിഭാഷകനുമായ റിഷാബ് ബെയിലിയുടെ ചില നിരീക്ഷണങ്ങൾ ഈ കുറിപ്പു തയ്യാറാക്കാൻ സഹായകമായിട്ടുണ്ടു് - ലേഖകൻ)

എറണാകുളം കാക്കനാടുള്ള കേരള മീഡിയ അക്കാദമിയുടെ പ്രതിമാസ ജേണലായ 'മീഡിയ'യുടെ 2015 മെയ് ലക്കത്തിലും തുടർന്നു് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണമായ വിജ്ഞാനകൈരളി ആഗസ്റ്റ് ലക്കത്തിലും പ്രസിദ്ധീകരിച്ചതു്.