August 16, 2011

ഭാഷാസാങ്കേതികവിദ്യയിലെ വിപ്ലവവഴികള്‍

ഭാഷാസാങ്കേതികവിദ്യയിലെ വിപ്ലവവഴികള്‍
Original article was published on Malayal.am by Santhosh  Thottingal

മലയാളഭാഷാ സാങ്കേതികവിദ്യയില്‍ ഉത്തരവാദി­ത്തപ്പെട്ടവരെന്നു നമ്മള്‍ കരുതുന്നവരൊക്കെ നോക്കുകുത്തികള­ാവുകയും അതേ സമയം തന്നെ മലയാള ഭാഷയ്ക്കു ക്ലാസിക്കല്‍ പദവി വേണമെന്നും, പഠന, ഭരണ ഭാഷയാക്കണമെന്നുമൊക്കെ മുറവിളി കൂട്ടുകയും ചെയ്യുമ്പൊള്‍ തങ്ങളുടെ ജോലിത്തിരക്കു­കള്‍ക്കിടയില്‍ കിട്ടുന്ന ചെറിയ സമയത്തു് ഇന്റര്‍­നെറ്റ് എന്ന മാദ്ധ്യമത്തിലൂടെ സ്വതന്ത്ര സോഫ്‌‌റ്റ്‌­വെയര്‍ ആശയങ്ങള്‍ മുറു­കെപ്പിടിക്കുന്ന ഒരു കൂട്ടം മലയാളി ചെറുപ്പക്കാര്‍ നടത്തുന്ന സര്‍ഗ്ഗാത്മകമായ പ്രവര്‍ത്തനങ്ങളുടെ ചെറിയൊരു പരിചയപ്പെടുത്തല്‍ ആണു് ഈ ലേഖനം കൊണ്ടുദ്ദേശിക്കുന്നതു്.

കഴി­ഞ്ഞ കുറച്ചു വര്‍ഷങ്ങളായി മലയാളഭാഷ­യ്ക്കു വേണ്ടി തങ്ങളുടെ ഒഴിവു സമയങ്ങളും സാങ്കേതികമായ കഴിവുകളും സമര്‍പ്പിച്ചിരിക്കുകയും ചെയ്യുന്ന സ്വത­ന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്ന സുഹൃദ് കൂട്ടായ്മയില്‍ ഈ ലേഖകനും പങ്കാളിയാണെന്നു് തുട­ക്കത്തില്‍ തന്നെ പറയട്ടെ. സമകാലീന കേരളത്തിന്റെ രാഷ്ടീയ സാമൂഹിക സാഹചര്യങ്ങളില്‍ ഒട്ടും പ്രതീ­ക്ഷിക്കപ്പെടാത്തതെങ്കിലും ഒട്ടനവധി സാങ്കേതിക  സംരംഭങ്ങള്‍ക്കും, ഇടപെടലുകള്‍ക്കും ഞങ്ങള്‍ നേ­തൃത്വം കൊടുക്കുകയുണ്ടായി. അറിവിന്റെ കുത്തകവ­ത്കരണത്തിനെതിരെയുള്ള പോരാട്ടവും സ്വതന്ത്ര വിവര വിതരണ മാതൃകകളുടെ കെട്ടിപ്പടുക്കലും ഞങ്ങളുടെ ലക്ഷ്യമാണെന്നു പറയുമ്പോള്‍ ഞങ്ങളുടെ രാഷ്ടീയം വ്യ­ക്തമാകുമെന്നു തോന്നുന്നു. അതിനുള്ള മാര്‍ഗ്ഗങ്ങളിലൊന്നായി മലയാളഭാഷയുടെ ഡിജിറ്റല്‍ ഭാവിയുടെ നിര്‍മി­തി ഞങ്ങള്‍ തെരഞ്ഞെടുക്കുന്നു. ഇതിനെപ്പറ്റി വിശദീകരിക്കുന്നതിനു മുന്നോടിയായി അല്പം ചരിത്രം കൂടി പറയേണ്ടതായിട്ടുണ്ട്.

മലയാളഭാഷ സാങ്കേതികവിദ്യയുമായി ആദ്യം കണ്ടുമുട്ടുന്നതു് അച്ചടിയന്ത്രങ്ങള്‍ വന്നകാലത്താണു്. കേരള­ത്തിലെ ആദ്യത്തെ അച്ചടിശാല ഉണ്ടാകുന്നതു് 1821-ലാണു് ബഞ്ചമിന്‍ ബെയ്‌ലി എന്ന ജസ്യൂട്ട്‌ പാതിരിയാ­ണു് കോട്ടയത്തു് സി.എം.എസ്‌. പ്രസ്‌ തുടങ്ങുന്നതു് അദ്ദേഹമാണ്‌ മലയാള ഭാഷയുടെ ആദ്യത്തെ ലോഹ ടൈ­പ്പുകള്‍ ഡിസൈന്‍ ചെയ്യുന്ന­ത്‌. നാമൊക്കെ എഴുതിപ്പഠിക്കുന്ന മലയാളത്തിന്റെ ലിപികള്‍ അച്ചടിക്കുവേ­ണ്ടി രൂപകല്‌പന ചെയ്യുന്ന­ത്‌ അദ്ദേഹമാണ്‌. വൈദ്യുതിയോ കമ്പ്യൂട്ടറോ ഒന്നു­മില്ലാത്ത അക്കാലത്തു് അദ്ദേ­ഹം കൊല്ലന്‍മാരുടെ സഹായത്തോടെ നാലു വര്‍ഷത്തോളം നീണ്ട പരി­ശ്രമത്തിനൊടുവില്‍ അറുനൂറോളം ടൈപ്പുകള്‍ മല­യാളത്തിനു വേണ്ടി നിര്‍മ്മിച്ചു് അച്ചടി തുടങ്ങി.

ഇക്കാലത്തു് പലഭാഷകളും തങ്ങളുടെ ലിപിയെ സാ­ങ്കേതികവിദ്യയുടെ പരിമിതികള്‍ക്കു വിട്ടുകൊടുത്തു് അച്ചടിയില്‍ ലാറ്റിന്‍ ലിപിയെ സ്വാംശീകരിച്ചിരു­ന്നു. ബെഞ്ചമിന്‍ ബൈലിയ്ക്കും വേണമെങ്കില്‍ ആ പാത പിന്തുടരാമായിരുന്നു. പക്ഷേ അദ്ദേഹമതു ചെ­യ്തില്ല എന്നു മാത്രമല്ല, അദ്ദേഹം രൂപകല്പന ചെയ്ത അക്ഷരങ്ങളോടെ മലയാള ഭാഷ അച്ചടിയില്‍ സജീവ­മായി. ഗുണ്ടര്‍ട്ടും ഈ പാത തന്നെ പിന്തുടര്‍­ന്നു.

പിന്നീടു് മലയാളഭാഷയില്‍ സാങ്കേതികവിദ്യ ഇട­പെടുന്നതു് ടൈപ്പ്‌റൈറ്റര്‍ കാലഘട്ടത്തിലാണു്. 1967 ല്‍ ശൂരനാട് കുഞ്ഞന്‍പിള്ളയുടെ നേതൃത്വ­ത്തില്‍ മലയാളഭാഷ ടൈപ്പ്റൈറ്റര്‍, പ്രിന്റര്‍ എന്നിവ­യില്‍ ഉപയോഗി­ക്കുന്നതിനായി പരിഷ്കരി­ക്കാന്‍ ഒരു കമ്മിറ്റിയെ കേരള സര്‍ക്കാര്‍ നിയോഗി­ച്ചു. യന്ത്രങ്ങള്‍ക്കു വേണ്ടി നില­വിലുള്ള അക്ഷരങ്ങ­ളെ 75% കുറയ്ക്കാമെന്നു് ആ കമ്മിറ്റി നിര്‍ദ്ദേശിക്കുക­യും, അതിന്റെ അടിസ്ഥാനത്തില്‍ ഏതു വിധമായി­രിക്കണം മലയാളത്തിലെ അക്ഷരങ്ങളെ കുറയ്ക്കേണ്ട­തു് എന്നതു തീരുമാനിക്കാന്‍ 1969 ല്‍ വേറൊരു കമ്മിറ്റിയെയും സര്‍ക്കാര്‍ നിയോഗിച്ചു. ഉ, ഊ, ഋ, റ/ര എന്നിവയുടെ മാത്രകള്‍/ചിഹ്നങ്ങള്‍ വ്യഞ്ജങ്ങളില്‍ നി­ന്നും വിടുവിക്കണമെന്നും, പ്രചാരം കുറഞ്ഞ കൂട്ടക്ഷരങ്ങള്‍ ചന്ദ്രക്കല ഇട്ടു് പിരിച്ചെഴുതണ­മെന്നും നിര്‍ദ്ദേശിക്ക­പ്പെട്ടു.

1971 ജനുവരിയില്‍ സര്‍ക്കാര്‍ പത്രപ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കുകയും ഇക്കാര്യം അവത­രിപ്പിക്കുകയും "പുതിയലിപി" 1971 ലെ വിഷു നാള്‍ മുതല്‍ പ്രാബല്യത്തില്‍ വരുത്തണമെന്നും തീരുമാ­നിച്ചു. അന്നു് സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗരേഖ 8 സ്വരാക്ഷരങ്ങളും, 15 സ്വര, വ്യഞ്ജന ചിഹ്നങ്ങളും, 36 വ്യഞ്ജന­ങ്ങളും , 26 കൂട്ടക്ഷരങ്ങളും, 5 ചില്ലക്ഷര­ങ്ങളും  അടക്കം മൊത്തം 90 അക്ഷരങ്ങളിലേക്കു് മലയാളത്തെ വെട്ടിയൊതുക്കി. ബെഞ്ചമിന്‍ ബെയ്ലി മലയാളത്തിനോട് ചെയ്യാതിരുന്നതു് മലയാളികള്‍ സ്വയം ചെയ്തു.

എന്നാല്‍ സര്‍ക്കാര്‍ ഉത്തരവനുസരിച്ചുള്ള വെട്ടിനിര­ത്തല്‍ പരിപാടിയില്‍ മലയാളത്തിലെ അച്ചടിശാല­കള്‍ ഒരേപോലെ പങ്കെടുത്തില്ല. പലരും നിലവിലു­ണ്ടായിരുന്ന കൂട്ടക്ഷരങ്ങളും എഴുത്തുരീതികളും തുടര്‍­ന്നും ഉപ­യോഗിച്ചു. അങ്ങനെ പഴയതും പുതിയതും കൂടിക്കലര്‍ന്ന ഒരു ലിപി മലയാളത്തില്‍ വ്യാപകമായി. ഗോദ്‌റെ­ജിന്റെയും റെമിങ്ങ്ടണിന്റെയും ടൈപ്പ്‌റൈറ്ററുകളിലെ 90 കട്ടകളിലേക്ക് മലയാളമൊതുങ്ങിയപ്പോള്‍ നമ്മള്‍ കുട്‌ടപ്‌പന്‍ , തേങ്‌ങ , കച്‌ചവടം എന്നൊക്കെയുള്ള "മലയാളം"  പ്രത്യേകിച്ചും സര്‍ക്കാര്‍ രേഖകളില്‍ കാ­ണാന്‍ തുടങ്ങി. ഇതു് ടൈപ്പ്‌റൈറ്ററിനു മാത്രമാണെന്നും കുട്ടികളെ പഠിപ്പിക്കാന്‍ ഉപയോഗിക്കരുതെന്നും ശൂര­നാട് കുഞ്ഞന്‍ പിള്ള അന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും 1973 ലെ ഒന്നാം ക്ലാസ് പാഠപുസ്തക­ത്തില്‍ പുതിയലിപി നിരന്നു.

"നിഘണ്ടുക്കള്‍, അക്ഷരത്തെറ്റ് പരിശോധിക്കാനുള്ള സം­വിധാനം, വാചകങ്ങളെ സംഭാഷണമാക്കി മാ­റ്റാനുള്ള സംവിധാനങ്ങള്‍, ഭാഷാ നിയമങ്ങള്‍ക്കനു­സൃതമായുള്ള അകാരാദിക്രമം തയ്യാറാക്കാനുള്ള സംവിധാനം, പഴയ എന്‍കോഡിങ്ങ് രീതികളില്‍ നിന്നും ഡാറ്റയെ യുണി­ക്കോഡ് ആക്കാനുള്ള സംവിധാനം, എഴുതിയതിനെ പീഡിഎഫ്, ചിത്രങ്ങള്‍ തുടങ്ങിയ രീതികളിലേക്കു് ചി­ത്രീകരണപ്പിഴവില്ലാതെ മാറ്റാനുള്ള ഉപകരണങ്ങള്‍ എന്നിവ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വികസി­പ്പിച്ചെടുത്തതില്‍ ചിലതു മാത്രം. ഭാരതീയ ഭാഷകള്‍ക്കാകെ സമഗ്രമായ ഭാഷാ സാങ്കേതികവിദ്യാ ഗവേഷണ­വും വികസനവും ലക്ഷ്യമിട്ടുള്ള ശില്പ പ്രൊജക്ട് എസ്.എം.സിയില്‍ നിന്നു് രൂപം കൊണ്ടു് ഇപ്പോള്‍ വേറിട്ട ഒരു വലിയ സംരംഭമായി മാറിക്കഴിഞ്ഞിരിക്കുന്നു."

കമ്പ്യൂട്ടറുകള്‍ വ്യാപകമാവാന്‍ തുടങ്ങിയ തൊണ്ണൂറുക­ളില്‍ വീണ്ടും മലയാളഭാഷ സാങ്കേതിക­വിദ്യയുമായി ഏറ്റു­മുട്ടി. ഡോ.പ്രബോധചന്ദ്രന്‍നായ­രുടെ നേതൃത്വത്തില്‍ 'മലയാളത്തനിമ' എന്ന പേ­രില്‍ അക്ഷരങ്ങളെ വീണ്ടും കുറയ്ക്കാന്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ശ്രമങ്ങളരാംഭിച്ചു. റ,ര എന്നിവയുടെ ചിഹ്നങ്ങളൊക്കെ ഒഴിവാക്കാമെന്ന വാദഗതിയുണ്ടാ­യി, കൃത്രിമം, ക്‌റ്‌ത്‌റിമം  എന്ന രീതിയിലാവാമെ­ന്നൊക്കെ. ഈ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊ­ള്ളിച്ചു് ഒരു ശൈലീപുസ്തകവും അവര്‍ പ്രസിദ്ധീകരിച്ചു.

ഇവിടുന്നങ്ങോട്ടു് നമ്മള്‍ കാണുന്നതു് മലയാളികളുടെ ചെറുത്തുനില്‍പിന്റെയും ലിപികള്‍ തിരിച്ചുപിടിക്കലിന്റെയ­ും ചരിത്രമാണു്. കെ.എച് ഹുസൈന്‍ , ആര്‍ ചിത്രജകുമാര്‍ , എന്‍ ഗംഗാധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടങ്ങിയ രചന അക്ഷരവേദി ഇത്തരം പരിഷ്കാരങ്ങളെ തുറന്നെതിര്‍ത്തു. 1999ല്‍ മലയാളത്തിന്റെ സമഗ്രമമായ തനതുലിപി സഞ്ചയം വേഡ്‌ പ്രോസസ്സിംഗിലും ടൈപ്പ്‌ സെറ്റിംഗിലും വിജ­യകരമായി രചന ആവിഷ്‌ക്കരിച്ചു നടപ്പാക്കി. മലയാളത്തിന്റെ ഡിജിറ്റല്‍ ഭാവിയെ തകര്‍ക്കാനുള്ള സാ­മ്രാജ്യത്വ ഗൂഢാലോചനയായി പലരും രചനയെ വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്തു.

90 അല്ല, ആയിരക്കണക്കിനക്ഷരങ്ങളെ ഉള്‍ക്കൊള്ളാ­വുന്ന യൂണിക്കോഡ് സാങ്കേതികവിദ്യ അപ്പോഴേ­ക്കും പ്രചാര­ത്തിലെത്താന്‍ തുടങ്ങി. രചന മുന്നോട്ടു വെച്ച തനതു ലിപി സഞ്ചയത്തിന്റെ മാതൃക പിന്തു­ടര്‍ന്നു കൊണ്ടു് അഞ്ജലി എന്ന പേരില്‍ കെ­വിന്‍ ഒരു യൂണിക്കോഡ് അധിഷ്ഠിത ഫോണ്ടു് രൂപക­ല്പനചെയ്തു. രചനയും അതിന്റെ യൂണിക്കോഡ് ഫോണ്ടു് പുറത്തിറക്കി. ആയിരത്തോളം മലയാള­ലിപി രൂപങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ഫോണ്ടുകള്‍ ജനപ്രിയമായിത്തുടങ്ങുകയും, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടി­ന്റെ മലയാളത്തനിമയും ശൈലീപുസ്തകവും പഴങ്കഥ­യാവുകയും ചെയ്തു.

ഈ കാലയളവില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്ര­സ്ഥാനം ഇന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ പ്രചാരത്തി­ലാവാന്‍ തുടങ്ങി. ഭാഷാ സാങ്കേതികവി­ദ്യ സ്വതന്ത്ര സോഫ്റ്റ്‌വെയറിലധിഷ്ഠിതമാകേണ്ടതി­ന്റെ ആവശ്യകത തിരിച്ചറിഞ്ഞ മലയാള സാങ്കേതിക പ്രവര്‍ത്തകര്‍ അതിനുള്ള ശ്രമങ്ങളാരം­ഭിച്ചു.  2002 ല്‍ ഈ ലക്ഷ്യത്തിനാ­യി സ്വതന്ത്ര മല­യാളം കമ്പ്യൂട്ടിങ്ങ് എന്ന സംഘടനയ്ക്ക് കോഴിക്കോട് റീജ്യനല്‍ എന്‍ജിനിയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥി­യായിരുന്ന ബൈജു രൂപം നല്‍കി. 2004ല്‍ കൊച്ചിയില്‍ വച്ചു് രചനയുടെ യൂണിക്കോഡ് ഫോ­ണ്ട് ഗ്നു ജനറല്‍ പബ്ലിക് ലൈസന്‍സില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ അമരക്കാരനായ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ മലയാളികള്‍ക്കു സമര്‍പ്പിച്ചു.

രചന അക്ഷരവേദി തുടങ്ങിവെച്ച മലയാളം കമ്പ്യൂട്ടി­ങ്ങ് പ്രവര്‍ത്തങ്ങള്‍ 2006 ഓടു കൂടി സ്വതന്ത്ര മല­യാളം കമ്പ്യൂട്ടിങ്ങ് ഏറ്റെടുത്തു. ഭാഷയുടെ തനിമയിലൂന്നിയ സാങ്കേതികവിദ്യയ്ക്കായി വാദിച്ച ഒരു സാമൂഹ്യപ്രസ്ഥാന­വും സ്വതന്ത്ര സോഫ്റ്റ്‌­വെയറിന്റെയും അറിവിന്റെ സ്വതന്ത്രവിതരണത്തി­ന്റെയും ആശയ­ങ്ങള്‍ മുറുകെപ്പിടിക്കുന്ന ഒരു സംഘം മലയാളികളായ സാങ്കേതികപ്രവര്‍ത്തകരും സ്വതന്ത്ര മലയാളം കമ്പ്യൂട്ടി­ങ്ങ് എന്ന സംഘടയില്‍ ഒത്തു ചേര്‍ന്ന­തോടെ മലയാളം കമ്പ്യൂട്ടിങ്ങിനു് ലക്ഷ്യവും ശക്തി­യും കൈവരികയായിരുന്നു.

സ്വതന്ത്ര ഓപ്പറേറ്റിങ്ങ് സിസ്റ്റമായ ഗ്നു/ലിനക്സിലെ പിഴവില്ലാത്ത മലയാളം എഴുതാനും വായിക്കാനും തയ്യാറാ­ക്കാന്‍ ഈ ലേഖക­നടക്കമുള്ള പ്രവര്‍ത്തകര്‍ നടത്തിയ ശ്രമങ്ങ­ളെല്ലാം വിജയം കണ്ടു. അന്താരാഷ്ട്രതലത്തില്‍ പ്ര­വര്‍ത്തിക്കുന്ന മിക്ക സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സം­രംഭങ്ങളുമായും സഹകരിച്ചു് ആ സംരംഭങ്ങളിലെ­ല്ലാം മലയാളഭാഷ അതിന്റെ തനതു രൂപത്തില്‍ തന്നെ ലഭ്യമാക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചു.

സാങ്കേതിക­മായി വളരെ സങ്കീര്‍ണ്ണമാണു് മലയാള­ഭാഷ. മറ്റു ഭാരതീയ ഭാഷകളുടെയും സ്ഥിതി അതുത­ന്നെ. സങ്കീര്‍ണ്ണമായ ലിപികള്‍, കൂട്ടക്ഷരങ്ങള്‍ എന്നിവയൊക്കെ ചിത്രീകരിക്കുന്നതില്‍ നിരവധി പിഴവുകള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയ­റുകളില്‍ ഉണ്ടാ­യിരുന്നു. ഇവയെല്ലാം തന്നെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രവര്‍ത്തകരുടെ സാങ്കേതികമികവിനു മുന്നില്‍ കീഴടങ്ങി.

ഇതേ സമയം മൈക്രോസോഫ്റ്റ്‌ വിന്‍ഡോസ് പോലെയുള്ള പ്രചാര­ത്തിലുള്ളതും അതേ സമയം കുത്തക സോഫ്റ്റ്‌വെയറുമായ ഓപ്പ­റേറ്റിങ്ങ് സിസ്റ്റങ്ങളില്‍ ഈ പിഴവുകള്‍ തിരു­ത്തിക്കിട്ടുന്നതിനായി അവയുടെ ഉപയോക്താക്കള്‍ മൈ­ക്രോസോഫ്റ്റിന്റെ ദയക്കു വേണ്ടി കാത്തുനിന്നു. ഐടി മന്ത്രിമാര്‍ ബില്‍‌ഗേറ്റ്സിനോടു് മലയാള­ത്തില്‍ വിന്‍ഡോസ് ലഭ്യമാക്കാന്‍ അപേക്ഷിച്ചു. അതേ കാലയളവില്‍  നിരവധി പ്രവര്‍ത്തകര്‍ പങ്കെ­ടുക്കുന്ന പ്രാദേശികവത്കരണ പ്രവര്‍ത്തനങ്ങ­ളിലൂടെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് മലയാള­ത്തില്‍ ഗ്നു/ലിന­ക്സ് പ്രവര്‍ത്തക സംവിധാനം ലഭ്യ­മാക്കി. എല്ലാ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ വിതരണങ്ങളും മലയാളപിന്തുണ­യോടെ പുറത്തിറങ്ങിത്തുടങ്ങി.

രചനയ്ക്കു പുറമേ തനതുലിപി അടിസ്ഥാനമാക്കി പല ഫോണ്ടുകളും പില്‍ക്കാലത്തു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വികസിപ്പിച­്ചെടുത്തു. സുരേഷ് പി സുറുമ എന്ന പേരില്‍ ഒരു ഫോണ്ടു് വികസിപ്പിച്ചെടുത്തു. രചന ഫോണ്ടി­ന്റെ ശില്പി കെ.എച് ഹുസൈനും സുരേഷ് പിയും ചേര്‍ന്നു് മീര എന്ന തനതു ലിപി ഫോണ്ടു് 2007 ല്‍ പുറത്തിറ­ക്കി. മാതൃഭൂമി, മംഗളം എന്നീ പത്രങ്ങളുടെ വെബ്സൈറ്റുകളും മലയാളരാജ്യം , ഡൂള്‍ന്യൂസ്, കേരളവാച്ച് തുടങ്ങിയ ന്യൂസ് പോര്‍ട്ടലുകളും അടക്കം നിരവധി ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ വളരെ പ്രചാരത്തിലുള്ള ഈ ഫോണ്ടാണു് ഉപയോഗിക്കുന്നതു്.

"കേവ­ലം ഒരാളില്‍ നിന്നു തുടങ്ങിയ സംരംഭം ഇന്നു് ഇന്ത്യയിലെ ഭാഷാ കമ്പ്യൂട്ടിങ്ങ് മേഖല­യില്‍ പ്രവര്‍­ത്തിക്കുന്ന സംഘടനകളിലെ ഏറ്റവും വലുതും സജീവ­വുമായ സംഘടനയാണു്. ഇന്ത്യയി­ലെ മറ്റു ഭാഷകള്‍ സ്വതന്ത്ര സോഫ്റ്റ്‌വയര്‍ അധിഷ്ഠിത ഭാഷാ കമ്പ്യൂട്ടിങ്ങിനു് മാതൃകയാക്കുന്നതു് സ്വതന്ത്ര മല­യാളം കമ്പ്യൂട്ടിങ്ങ് സംഘടനയെയാണു്."

2007ല്‍ "ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ്" എന്ന വിദ്യാര്‍ത്ഥികളുടെ സ്വതന്ത്ര സോ­ഫ്റ്റ്‌വെയര്‍ കഴിവുകളെ പ്രോത്സാഹിപ്പിക്കാനുള്ള പരിപാടി­യിലേക്കു് ഇന്ത്യയില്‍ നിന്നുള്ള ഏക സംഘ­ടനയായി എസ്.എം.സിയെ ഗൂഗിള്‍ തിര­ഞ്ഞെടുത്തു. ആ പരി­പാടിയുടെ ഭാഗമായി ദ്യുതി എന്ന ആലങ്കാരിക തനതു ലിപി ഫോണ്ടു് ഹിരണ്‍ വേണുഗോപാല്‍, ഹുസൈന്‍ മാഷുടെ മേല്‍നോട്ടത്തില്‍ വികസിപ്പിച്ചു.

യൂണിക്കോഡ് സാ­ങ്കേതികവിദ്യ ഉപയോക്താവിനിഷ്ടമുള്ള എഴുത്തു രീ­തി തിരഞ്ഞെടുക്കാന്‍ അവസരമൊരു­ക്കുന്നുണ്ടു്. അതുകൊണ്ടു് തന്നെ കൂട്ടക്ഷരങ്ങള്‍കുറഞ്ഞ,  സ്വര­ചിഹ്നങ്ങള്‍ വിട്ടെഴുതുന്ന രീതിയിലുള്ള ഫോണ്ടുക­ളും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പരിപാലിക്കുന്നുണ്ടു് . കല്യാണി, രഘുമലയാളം, സമ്യക് മലയാ­ളം എന്നീ ഫോണ്ടുകള്‍ ചില ഉദാഹരണങ്ങള്‍.

തെറ്റില്ലാതെ ലളിതമായി മലയാളം ടൈപ്പു ചെയ്യുന്ന­തിനായി ഇന്‍സ്ക്രിപ്റ്റ്, ലളിത, സ്വനലേഖ എന്നീ എഴുത്തുപ­കരണങ്ങളും സ്വതന്ത്ര മലയാളം കമ്പ്യൂട്ടി­ങ്ങ് പരിപാലിക്കുന്നു. ഇന്‍സ്ക്രിപ്റ്റ് ഭാരതീയ ഭാഷകള്‍ക്കാക­െയുള്ള പൊതുവായ ഒരു ടൈപ്പിങ്ങ് രീ­തിയാണു്. ഇതിപ്പോള്‍ ഐടി@സ്കൂള്‍ സിലബസ്സിന്റെ ഭാഗമായി സ്കൂളുകളില്‍ പഠിപ്പിക്കുന്നു­ണ്ടു്. ലളിത, സ്വനലേഖ എന്നിവ വളരെ കുറച്ചുസമയം കൊണ്ടു് പഠിച്ചെടുക്കാവുന്ന ഫൊണറ്റിക് അല്ലെ­ങ്കില്‍ ലിപ്യന്തര­ണം അടിസ്ഥാനമാക്കിയുള്ള എഴു­ത്തുപകരണങ്ങളാണു്.  ഈ ഫോണ്ടുകളും ടൈപ്പി­ങ്ങ് ഉപകരണങ്ങളുമൊ­ക്കെ മിക്ക ഗ്നു/ലിനക്സ് സി­സ്റ്റങ്ങളിലും പ്രത്യേകിച്ചു് സജ്ജീകരണമോ ഇന്‍സ്റ്റാ­ളേഷനോ ആവശ്യമില്ലാതെ  എസ്.എം.സി ലഭ്യമാ­ക്കിയിട്ടുണ്ടു്.

സാങ്കേതികവിദ്യ വളരെ പുരോഗമിച്ച ഇക്കാലത്തു് ഫോണ്ടുകള്‍, ടൈപ്പിങ്ങ് എന്നിവയിലൊക്കെ അപ്പുറത്തേക­്കു് എസ്.എം.സി വളര്‍ന്നു കഴിഞ്ഞു. നിഘണ്ടുക്കള്‍, അക്ഷരത്തെറ്റ് പരിശോധിക്കാനുള്ള സം­വിധാനം, വാചകങ്ങളെ സംഭാഷണമാക്കി മാ­റ്റാനുള്ള സംവിധാനങ്ങള്‍, ഭാഷാ നിയമങ്ങള്‍ക്കനു­സൃതമായുള്ള അകാരാദിക്രമം തയ്യാറാക്കാനുള്ള സംവിധാനം, പഴയ എന്‍കോഡിങ്ങ് രീതികളില്‍ നിന്നും ഡാറ്റയെ യുണി­ക്കോഡ് ആക്കാനുള്ള സംവിധാനം, എഴുതിയതിനെ പീഡിഎഫ്, ചിത്രങ്ങള്‍ തുടങ്ങിയ രീതികളിലേക്കു് ചി­ത്രീകരണപ്പിഴവില്ലാതെ മാറ്റാനുള്ള ഉപകരണങ്ങള്‍ എന്നിവ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വികസി­പ്പിച്ചെടുത്തതില്‍ ചിലതു മാത്രം. ഭാരതീയ ഭാഷകള്‍ക്കാകെ സമഗ്രമായ ഭാഷാ സാങ്കേതികവിദ്യാ ഗവേഷണ­വും വികസനവും ലക്ഷ്യമിട്ടുള്ള ശില്പ പ്രൊജക്ട് എസ്.എം.സിയില്‍ നിന്നു് രൂപം കൊണ്ടു് ഇപ്പോള്‍ വേറിട്ട ഒരു വലിയ സംരംഭമായി മാറിക്കഴിഞ്ഞിരിക്കുന്നു. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ സംരംഭങ്ങളെക്കുറിച്ചു് കൂട്ടുതലറിയാന്‍ smc.org.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസനശൈലിയുടെ പ്ര­ത്യേകത അതു് ഉപയോക്താവും ഉത്പാദകരും തമ്മിലുള്ള വിടവു് ഇല്ലാതെയാക്കുന്നു എന്നതാണു്. ഏതൊരു ഉപയോക്താവിനും തങ്ങള്‍ക്കാവശ്യമുള്ള സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണത്തില്‍ തങ്ങളാല്‍ കഴി­യുന്ന വിധം പങ്കാളിയാവാന്‍ സാധിയ്ക്കുന്നു. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പിന്തുടരുന്ന ഈ മാതൃകയി­ലേക്കു് വളരെയധികം ആളുകള്‍ - സാങ്കേതികപ്ര­വര്‍ത്തകരും അല്ലാത്തവരും എത്തുകയുണ്ടായി. കേവ­ലം ഒരാളില്‍ നിന്നു തുടങ്ങിയ സംരംഭം ഇന്നു് ഇന്ത്യയിലെ ഭാഷാ കമ്പ്യൂട്ടിങ്ങ് മേഖല­യില്‍ പ്രവര്‍­ത്തിക്കുന്ന സംഘടനകളിലെ ഏറ്റവും വലുതും സജീവ­വുമായ സംഘടനയാണു്. ഇന്ത്യയി­ലെ മറ്റു ഭാഷകള്‍ സ്വതന്ത്ര സോഫ്റ്റ്‌വയര്‍ അധിഷ്ഠിത ഭാഷാ കമ്പ്യൂട്ടിങ്ങിനു് മാതൃകയാക്കുന്നതു് സ്വതന്ത്ര മല­യാളം കമ്പ്യൂട്ടിങ്ങ് സംഘടനയെയാണു്.

ഭാരതീയ ഭാഷ­കള്‍ തമ്മില്‍ ഉള്ള സമാനതകള്‍ കാരണം പല ഭാഷക­ളും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ സാ­ങ്കേതികവിദ്യകള്‍ സ്വാംശീകരിച്ചിട്ടുണ്ടു്. മലയാള­ത്തിനു പുറ­മേ മറ്റു ഭാഷകള്‍ക്കുള്ള ചില അപ്ലിക്കേഷ­നുകളും എസ്.എം.സി മുന്‍കൈ എടു­ത്തു് പരിപാലിക്കുന്നുണ്ടു്. അവര്‍ക്കു വേണ്ടി എസ്.എം.സിയുടെ സെര്‍വറും പങ്കുവെയ്ക്കുന്നുണ്ടു്. പ്ര­മുഖ ഗ്നു/ലിനക്സ് വിതരണങ്ങളിലേക്കു് അവയുടെ ഓരോ റിലീസുകള്‍ക്കും ഇരുപതോളം പാക്കേജു­കള്‍ പോകുന്നതു് എസ്.എം.സിയില്‍ നിന്നാണു്. ഇത്രയും സോഫ്റ്റ്‌വെയര്‍ പാക്കേജുകള്‍ പരിപാലിക്കു­ന്ന വേറൊരു ഇന്ത്യന്‍ സംഘടനയും ഇല്ല.

"പ്ര­മുഖ ഗ്നു/ലിനക്സ് വിതരണങ്ങളിലേക്കു് അവയുടെ ഓരോ റിലീസുകള്‍ക്കും ഇരുപതോളം പാക്കേജു­കള്‍ പോകുന്നതു് എസ്.എം.സിയില്‍ നിന്നാണു്. ഇത്രയും സോഫ്റ്റ്‌വെയര്‍ പാക്കേജുകള്‍ പരിപാലിക്കു­ന്ന വേറൊരു ഇന്ത്യന്‍ സംഘടനയും ഇല്ല."

ഉത്തരവാദിത്തപ്പെട്ട സര്‍ക്കാരോ സര്‍ക്കാര്‍ സ്ഥാപന­ങ്ങളോ നോക്കികുത്തികളാവുകളും അതേ സമയം ഭാഷ­യുടെ ഭാവിയെ വളരെയധികം ബാധി­ക്കുകയും ചെയ്യുന്ന മേഖലകളില്‍ നടത്തുന്ന ഇടപെട­ലുകളാണു് എസ്.എം.സിയെ ശ്രദ്ധേയമാ­ക്കുന്നതു്. കുപ്രസിദ്ധമായ മലയാളത്തിലെ ചില്ലക്ഷ­ര-യുണിക്കോഡ് ചര്‍ച്ചയില്‍ ശക്തമായ നില­പാടെടുക്കുകയും മലയാളത്തോടു് യാതൊരു ബാധ്യതയുമില്ലാത്ത സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ തീരുമാനിക്കുന്ന തെറ്റായ എന്‍കോഡിങ്ങ് സ്റ്റാന്‍­ഡേഡുകളെ ജനമധ്യത്തില്‍ , കുറഞ്ഞതു് ഇന്റര്‍നെറ്റിലെങ്കില­ും തുറന്നു കാട്ടുന്നതിലും എസ്.എം.സി വളരെ വലിയൊരു പങ്കു വഹിച്ചിട്ടുണ്ടു്. പ്രശ്ന­ത്തില്‍  സജീവമായി ഇടപെട്ടെങ്കിലും യൂണിക്കോഡ് കണ്‍­സോര്‍ഷ്യത്തിന്റെ തീരുമാനങ്ങളെ സ്വാധീനി­ക്കാന്‍ മാത്രം എസ്.എം.സിയും അതിനു് മുമ്പ് രചന അക്ഷരവേദിയും യൂണിക്കോഡ് കണ്‍സോര്‍ഷ്യ­ത്തിനു സമര്‍പ്പിച്ച രേഖകള്‍ക്കു് കഴിഞ്ഞില്ല.

വര്‍ഷ­ങ്ങള്‍ നീണ്ടു നിന്ന ചില്ലക്ഷരവിവാദത്തില്‍ സര്‍­ക്കാര്‍ ഒന്നും തന്നെ ചെയ്തിട്ടില്ല. ചില്ലക്ഷരങ്ങള്‍ രണ്ടുവിധത്തില്‍ എഴുതാമെന്നെ തീരുമാനം വന്ന­പ്പൊള്‍ ഉണ്ടായ സാങ്കേ­തികപ്രശ്നം മലയാളം കമ്പ്യൂ­ട്ടിങ്ങിനിപ്പോഴും തലവേദനയാണു്. ഇതേ പോലെ­ത്തന്നെ ന്റ എന്ന അക്ഷരം ന്‍+ ചന്ദ്രക്കല + റ എന്നെഴുതണമെന്ന യൂണിക്കോഡിന്റെ നിര്‍ദ്ദേശ­ത്തെയും, റ്റ എന്ന ഉച്ചാരണത്തിന്റെ പാതിയെ തമി­ഴിലെ 'ടി' എന്ന അക്ഷരം കൊണ്ടു് മലയാളത്തിലേ­ക്ക് ചേര്‍ത്തപ്പോഴും , രേഫത്തിന്റെ ചിഹ്നം പ്രത്യേ­കം എന്‍കോഡ് ചെയ്തപ്പോഴും എല്ലാം എസ്.എം.­സി ശക്തമായി ഇടപ്പെട്ടിരുന്നു. പക്ഷേ എസ്.എം.­സിക്കു് യൂണി­ക്കോഡ് കണ്‍സോര്‍ഷ്യത്തിന്റെ തീ­രുമാനങ്ങളിലിടപെടാന്‍ കഴിവില്ലാത്തതിനാല്‍ മേല്‍പ്പറഞ്ഞ യൂണിക്കോ­ഡ് തീരുമാനങ്ങളത്രയും മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഭാവിയ്ക്കു് പ്രശ്നമായി വന്നി­രിക്കുകയാണു്.

മലയാളഭാഷയ്ക്കു വേണ്ടി മുറവിളി കൂ­ട്ടുകയും അതേ സമയം ഇത്തരം പ്രശ്നങ്ങള്‍ കണ്ടി­ല്ലെന്നു നടിക്കുകയും ചെയ്യുന്നതു് ഇനിയും തുടരുന്നതു് ആര്‍ക്കും ഭൂഷണമല്ല.

സര്‍ക്കാര്‍ സ്ഥാപനമായ സീ­ഡാക്ക് ഭാഷാ കമ്പ്യൂട്ടിങ്ങ് സ്റ്റാന്‍ഡേഡുകള്‍ നിര്‍വ­ചിക്കാനുള്ള ശ്രമങ്ങള്‍ മിക്കവാറും ഉത്തരവാദിത്ത­മില്ലായ്മയുടെയും സാങ്കേതികപ്പിഴവുകളുടെയും മകുടോദ­ാഹരണങ്ങളാവാറുണ്ടു്. സീഡാക്കിന്റെ ഇന്‍­സ്ക്രിപ്റ്റ് സ്റ്റാന്‍ഡേഡിനെതിരെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വ്യക്തമായ വിമര്‍ശനങ്ങളുയര്‍ത്തിയിട്ടു­ണ്ടു്. സര്‍ക്കാറിന്റെ മലയാളം കമ്പ്യൂട്ടിങ്ങ് പദ്ധതി­യും  സ്കൂളുക­ളിലെ ടൈപ്പിങ്ങ് പഠനവും എസ്.എം.­സി പരിപാലിക്കുന്ന ഇന്‍സ്ക്രിപ്റ്റ് കീബോഡ് അനു­വര്‍ത്തിക്കുന്നു. ഈയിടെ മലയാളത്തിലുള്ള ഇന്റര്‍­നെറ്റ് വിലാസങ്ങള്‍ക്കു വേണ്ടി സീഡാക്ക് തയ്യാറാ­ക്കിയ രൂപരേഖയെ എസ്.എം.സി പരസ്യമായ വി­മര്‍ശനത്തിനു വിധേയമാക്കുകയും ആ രൂപരേഖ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്തു് പുനഃപരിശോധിക്കാന്‍ സീ­ഡാക്ക് തയ്യാറാവുകയും ചെയ്തിരിക്കുന്നു.

പൂര്‍ണ്ണമായും ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കി പ്രവര്‍­ത്തിക്കുന്ന എസ്.എം.സിയ്ക്ക് ഓഫീസോ  സാമ്പത്തികസഹ­ായങ്ങളോ ഒന്നുമില്ല. ലോകത്തി­ന്റെ പലഭാഗങ്ങളില്‍ ഉള്ള അംഗങ്ങള്‍ മെയിലിങ്ങ് ലിസ്റ്റ്, ഐആര്‍സി, വിക്കി തുടങ്ങിയ ആശയവിനിമ­യ മാര്‍ഗ്ഗങ്ങളിലൂടെ പരസ്പരം ബന്ധ­പ്പെട്ടു് പ്രവര്‍ത്തിയ്ക്കുന്നു. പല ഡെവലപ്പര്‍മാരും പരസ്പരം ഒരിക്കലും കണ്ടിട്ടില്ലാത്തവരായാലും സംരംഭങ്ങളെല്ലാം വളരെ ഭംഗി­യായി നിര്‍വഹിക്കുന്നു. ഒരേ ലക്ഷ്യ­വും ആശയവുമു­ള്ള ഉള്ള ഒരു കൂട്ടം മലയാളി സാങ്കേതികപ്രവര്‍ത്ത­കര്‍ ഒത്തുചേരുമ്പോളുണ്ടായ സര്‍ഗ്ഗാത്മകത­യാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്. വ്യവസ്ഥാപിത സംഘടനകളില്‍ നിന്നും അതു് എത്രയോ വ്യത്യ­സ്ഥം.

മാതൃഭാഷാ കമ്പ്യൂട്ടിങ്ങ് പാഠ്യ പദ്ധതിയില്‍ ഉള്‍­ക്കൊള്ളിക്കാന്‍ തയ്യാറായ ഒരേ ഒരു ഇന്ത്യന്‍ സം­സ്ഥാനം കേരളമാണു്. മലയാളം കമ്പ്യൂട്ടിങ്ങ് പ്രചരണ­പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചു നട­പ്പാക്കുന്നുമുണ്ടു്. സര്‍ക്കാ­റിന്റെ സ്വതന്ത്ര സോഫ്റ്റ്‌വ­യര്‍ നയത്തിന്റെ അടിസ്ഥാനത്തിലായതിനാല്‍ ഈ പരിപാടികളിലെല്ലാം സ്വത­ന്ത്ര മലയാളം കമ്പ്യൂട്ടി­ങ്ങ് പടുത്തുയര്‍ത്തിയ അടിത്തറയ്ക്കുമുകളിലാണു് സാ­ധ്യമാവുന്നതു്. പക്ഷേ ഇതു തിരിച്ചറിയപ്പെടു­ന്നില്ല. അതിന്റെ പ്രധാനകാരണം, വളരെയധികം പേരും വളരെക്കാലും കുത്തകസോഫ്റ്റ്‌വെ­യര്‍ ഉപ­യോക്താക്കളാവുകയും , ഏതെങ്കിലും കമ്പനികള്‍ നിര്‍മ്മിക്കും ഞങ്ങള്‍ കാശുകൊടുത്തോ അല്ലാതെ­യോ അവ ഉപയോഗിക്കും എന്ന വിധത്തിലുള്ള ഒരു മാനസികാവസ്ഥയില്‍ നിന്നുള്ള മാറ്റം സംഭവിച്ചിട്ടി­ല്ല എന്നതാണു്. അത്തരം ഒരവസ്ഥയില്‍ സോഫ്റ്റ്‌വെ­യര്‍ വികസിപ്പിക്കുന്നവര്‍ക്കു് വലിയ പ്ര­ധാന്യമൊന്നുമില്ല. അതേ സമയം മലയാളത്തിനാവ­ശ്യമായ സോഫ്റ്റ്‌വെയര്‍ നമ്മള്‍ക്കിടയില്‍ തന്നെയുള്ളവരുടെ പ്രവര്‍ത്തനഫ­ലമാണെന്നുള്ള തിരിച്ചറിവു് ഉണ്ടാകു­മ്പോള്‍ സ്ഥിതി മാറും.

ചെറിയ  ശതമാനം പേര്‍ മാത്രം സ്വതന്ത്ര സോഫ്റ്റ്‌‌വെയര്‍ ആയിരുന്ന കാലം മാറിക്കൊണ്ടിരിക്കുകയാണു്. സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ അധി­ഷ്ഠിതമായ മലയാളഭാഷാ കമ്പ്യൂട്ടിങ്ങ് പ്രോത്സാഹിപ്പിക്കുക, ഈ മേഖലയിലേക്കു് കൂടുതല്‍ സാങ്കേതികപ്രവര്‍­ത്തകരെ ആകര്‍ഷിക്കുക, മലയാളം കമ്പ്യൂട്ടിങ്ങില്‍ സാധാരണക്കാര്‍ക്കു് പരിശീലനം നല്‍കുക എന്നിവ ലക്ഷ്യമിട്ടു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രവര്‍ത്തകര്‍ കേരളത്തില്‍ ഒട്ടേറെ പഠനശിബിരങ്ങള്‍ നട­ത്തുകയുണ്ടായി. ഐടി പാഠ്യപദ്ധതി സ്വതന്ത്ര­സോഫ്റ്റ്‌വയര്‍ അധിഷ്ഠിതമാവുകയും, പൊ­തുവില്‍ ജനങ്ങള്‍ക്കിടയില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയ­റുകള്‍ക്കുള്ള ജനപ്രീതി വര്‍ദ്ധിച്ചുവരുക­യും ചെയ്യുന്ന വരും കാലത്തു് സ്വത­ന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ കൂ­ടുതല്‍ അംഗീകരിക്കപ്പെടും.